തിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ 21 ദിവസം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 3 പേരെയും ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിലവിൽ ക്വാറന്റൈനിലും നിരീക്ഷണത്തിലും ആരും ഇല്ല.
രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങൾ ഉള്ളവരുടെയിട യിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഇന്ന് നടത്തിയ 7 പരിശോധനകൾ ഉൾപ്പെടെ 65 പേരുടെ ഫലവും നെഗറ്റീവ് ആണ്. നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു.
സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നു ള്ള 96 ഫോൺവിളികൾ എത്തിയിട്ടുണ്ട്. ജില്ലാ മാനസിക ആരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്
7 പേർക്ക് കൂടി ഷിഗെല്ല
സംസ്ഥാനത്ത് ഏഴു പേർക്ക് കൂടി ഇന്നലെ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മൂന്ന് വീതം, തിരുവനന്തപുരം ഒന്ന് എന്നിവിടങ്ങളിലാണിത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 212 പേർക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 288 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (72), വയനാട് (26), തൃശൂർ (14) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (36), തിരുവനന്തപുരം (19), കണ്ണൂർ (13), കൊല്ലം (15), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (5) എന്നിവിടിങ്ങളിലും ജൂൺ, ജൂലൈ മാസങ്ങളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
