പാലക്കാട്:ജില്ലയുടെ പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്ല്യാണമണ്ഡപങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ മുതലായവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 (അന്‍പത്)  ആയി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഡി ബാലമുരളി ഉത്തരവിറക്കി.കൊറോണ വൈറസ് ബാധ (കൊവിഡ് – 19) ലോക വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ കൊവിഡ് – 19 നെ അംഗീകൃത ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രതിരോധ പ്രതികരണ നടപടികള്‍ സ്വീകരിച്ച് വരുന്നതിന്റെ ഭാഗമായാണ് നടപടി. ഈ നിയന്ത്രണം ലംഘിച്ച് 50 ല്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടുന്ന പക്ഷം ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

  • ജില്ലാ പോലീസ് മേധാവി ആവശ്യപ്പെടുന്ന പക്ഷം സ്ഥാപനങ്ങളിലേക്കുളള വൈദ്യുതി കണക്ഷനും ജലവിതരണവും വിച്ഛേദിക്കാന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും വാട്ടര്‍ അതോറിറ്റി പി.എച്ച്. സര്‍ക്കിള്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും ചുമതലപ്പെടുത്തി. തുടര്‍ന്നും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കോ (ആരോഗ്യം) ബോധ്യപ്പെടുന്ന പക്ഷം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
  • ജില്ലയിലെ വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍ എന്നിവയോടനുബന്ധിച്ചുളള വിശ്വാസപരമായ ആചാര ചടങ്ങുകള്‍ ആവശ്യമായ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി നടത്തേണ്ടതാണ്. ഘോഷയാത്രകള്‍, കൂട്ടപ്രാര്‍ത്ഥനകള്‍, മരണാന്തര ചടങ്ങുകളിലും ഇതേ നടപടിക്രമം പാലിക്കേണ്ടതാണ്. മേല്‍പ്പറഞ്ഞവയിലേതിലും അത്യാവശ്യത്തിലധികം ആള്‍ക്കാര്‍ പങ്കെടുക്കുന്നതായി തോന്നിയാല്‍ അവരെ പിരിച്ചു വിടാന്‍ പോലീസ്, ആരോഗ്യ വകുപ്പുകള്‍ക്ക് അതത് പ്രദേശത്തെ എക്സിക്യൂട്ടീവ് മജിസ്ട്രറ്റുമാരുടെ നിര്‍ദ്ദേശ പ്രകാരം നടപടിയെടുക്കാം.
  • ജില്ലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ ബോധവത്കരണ സന്ദേശങ്ങള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും മറ്റും ഉചിതമായ മാര്‍ഗ്ഗങ്ങളിലും നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തി.
  • ജില്ലയിലെ എല്ലാ കലാ-കായിക മത്സരങ്ങള്‍, വാണിജ്യ മേളകള്‍, കാലിച്ചന്തകള്‍, ഏറ്റവും കൂടുതല്‍ ആളുകള്‍ വരുന്ന ജിംനേഷ്യം, പാര്‍ക്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും നിരോധിച്ചു.ആഴ്ചയിലൊരിക്കല്‍ നടത്തുന്ന പച്ചക്കറി ചന്തകള്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ നടത്തുന്നതിനും, പ്രസ്തുത സ്ഥലങ്ങളിലെ ആളുകള്‍ക്ക് വ്യക്തി ശുചിത്വം,കൊറോണ രോഗബാധയെകുറിച്ചുളള അവബോധം നടത്തുന്നതിനും വേണ്ട നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിക്കണം.ഏതു സാഹചര്യത്തിലും അത്യാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതായി ബോധ്യപ്പെട്ടാല്‍ അവരെ പിരിച്ചുവിടാന്‍ സബ് ഇന്‍സ്പെക്ടറുടെ പദവിയില്‍ താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥരേയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ പദവിയില്‍ താഴെയല്ലാത്ത ആരോഗ്യ വകുപ്പുദ്യോഗസ്ഥരേയും ചുമതലപ്പെടുത്തി ഉത്തരവായി.
  • കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ മാസ്‌കുകള്‍, ഹാന്‍ഡ് വാഷുകള്‍, സാനിറ്റൈസറുകള്‍ എന്നിവയ്ക്ക് വില്‍പ്പനക്കാര്‍ അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെക്കുന്നതും പരിശോധിക്കുന്നതിന് പാലക്കാട് ഡ്രഗ് ഇന്‍സ്പെക്ടര്‍ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി മൂന്നംഗ ടീം പരിശോധനകള്‍ നടത്തും. നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാല്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
  • ടൂറിസ്റ്റുകള്‍, മറ്റു വിദേശ സഞ്ചാരികള്‍ എത്തുന്ന ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ചികിത്സാസ്ഥാപനങ്ങള്‍, ആശ്രമങ്ങള്‍, മറ്റു മതസ്ഥാപനങ്ങളിലെ അധികൃതര്‍ വിദേശികള്‍ എത്തുന്ന മുറയ്ക്ക് 30 മിനുട്ടിനകം വിവരം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. റിസോര്‍ട്ടുകളിലും വിനോദ സഞ്ചാര മേഖലകളിലും താമസ സ്ഥലങ്ങളിലും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ ഏതു സമയത്തും പരിശോധന നടത്താന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥരെയും തഹസില്‍ദാരില്‍ കുറയാത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും അധികാരപ്പെടുത്തിയിട്ടുണ്ട്.
  • സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും കൊറോണ വൈറസു ബാധയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേരള പോലീസ് ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.റെയില്‍വെ സ്റ്റേഷനുകള്‍, ചെക്ക് പോസ്റ്റുകളില്‍ കൊറോണ ബാധിതരെ നിരീക്ഷിക്കുന്നതിനും അവബോധം നടത്തുന്നതിനുമായി ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എന്നിവരെയും ചുമതലപ്പെടുത്തി.

ഈ ഉത്തരവ് 2020 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വിധേയമായും ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 541, 54, 56 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!