മണ്ണാര്‍ക്കാട് : കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള തിരുവിഴാംകുന്നിലെ കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ അപകടാവ സ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുള്ള അനുമതിയുടെ മറവില്‍ മറ്റ് മരങ്ങള്‍ മുറിച്ചെന്ന സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗവേഷണ കേന്ദ്രം വളപ്പിലെ അപകടാവസ്ഥയിലുള്ള 246 മരങ്ങള്‍ മുറിക്കുന്നതിന് ലേലം ചെയ്തിരുന്നു. ഇത് പ്രകാരം 30 ലക്ഷം രൂപ അടച്ച് ലേലമെടുത്തവര്‍ കഴിഞ്ഞ മാസം മുതല്‍ മരം മുറിക്കലും തുടങ്ങി. അമ്പത് ശതമാനത്തോളം മരങ്ങളും ഇതിനകം മുറിച്ചു. മുറിക്കുന്ന മരങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് സമീപം അടയാളപ്പെടുത്താ ത്ത മരങ്ങളും മുറിച്ചതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗവേഷണ കേന്ദ്രം മേധാവി പൊലിസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അലനല്ലൂര്‍ സ്വദേശികളായ സജിമോന്‍, ലുക്മാന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുക്കുകയും ചെയ്തു. താന്നി, മരുത്, അയനി ഉള്‍പ്പടെയുള്ള 11 മരങ്ങള്‍ മുറിച്ച തായാണ് പരിശോധനയില്‍ വ്യക്തമായത്. അടയാളപ്പെടുത്താത്ത മരങ്ങള്‍ മുറിച്ചത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ അറിയാതെയാണെന്നാണ് ലേലമെടുത്തവര്‍ മറുപടി പറഞ്ഞത്. മരംമുറി സംബന്ധിച്ച് സര്‍വകലാശാല ഉന്നത അധികാരികള്‍ക്ക് കന്നുകാലി ഗവേഷണ കേന്ദ്രം അധികൃതര്‍ വിവരം അറിയിക്കുകയും നിര്‍ദേശപ്രകാരം മരംമുറി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ വകുപ്പ്തല അന്വേഷണവും നടന്ന് വരുന്നതായും അറിയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!