പാലക്കാട്: പൊതുമേഖലാ സ്ഥാപനമായ ബെമല്‍ ഇന്ത്യ ലിമിറ്റഡ് പൂര്‍ണമായും സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയുന്നതിന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി എസ് അച്യുതാനന്ദന്‍ എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് 2009 ല്‍ 375 ഏക്കര്‍ ഭൂമിയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. യൂണിറ്റില്‍ 300 സ്ഥിരം ജീവനക്കാരും 180 കരാര്‍ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. 2018 -19 ല്‍ മാത്രം കമ്പനിയുടെ ലാഭം 130 കോടി രൂപയാണ്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 56 ശതമാനം ഓഹരിയില്‍ 26 ശതമാനം കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറിയതായി പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചിട്ടുണ്ട്. ഈ നടപടി കമ്പനിയുടെയും തൊഴിലാളികളുടെയും നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.  

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!