പാലക്കാട്: സേവനങ്ങളുടെ, കാഴ്ചകളുടെ, വിസ്മയങ്ങളുടെ പ്രഭാപൂരമൊരുക്കി
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോ ടെ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം-പ്രദര്‍ശന വിപണന മേള-2023’ ന് തിരിതെളി ഞ്ഞു. ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടന്ന പരിപാടി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനായി.
കേന്ദ്ര സർക്കാരിന്റെ നികുതി നയങ്ങൾ വലിയ പ്രതിസന്ധി സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഉണ്ടാക്കുന്ന സാഹചര്യത്തിലും വലിയ വികസന പ്രവർത്തനങ്ങൾ എല്ലാ മേഖലകളിലും സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. എന്റെ കേരളം 2023 പ്രദർശന വിപണന മേള പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉത്പാദന മേഖലയിൽ വലിയ കുതിപ്പാണ് നടത്തിയിട്ടുള്ളത്. 500 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷി അധികമായി ഉണ്ടാക്കി. ജില്ലയിൽ കഞ്ചിക്കോട് മൂന്ന് മെഗാവാട്ട് സൗരോർജ്ജ പ്ലാന്റ് പൂർത്തീകരിച്ചു. പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ 2277 വീടുകളുടെ പുരപ്പുറങ്ങളിൽ നിന്നായി എട്ട് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞു. 110 കെ.വി പട്ടാമ്പി സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
110 കെ.വി വെണ്ണക്കര ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ പൂർത്തീകരിച്ചു. 220 കെ.വി ഷൊർണ്ണൂർ സബ്സ്റ്റേഷൻ ജി.ഐ.എസ് ആക്കിയുള്ള നവീകരണം ഈ വർഷം തന്നെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരസഹകരണ സംഘങ്ങളുടെ വൈദ്യുതി താരിഫ് കൊമേർഷ്യൽ ബില്ലിൽ നിന്നും കാർഷിക ബില്ലിലേക്ക് മാറ്റുന്നതിനുള്ള ആവശ്യം പരിഹരിക്കാൻ കഴിഞ്ഞതായും ഇതിലൂടെ യൂണിറ്റിന് മൂന്നു രൂപയുടെ ഇളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷികരംഗത്ത് പ്രിസിഷൻ ഫാമിങ്ങിന്റെ സാധ്യതകളെ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും ചിറ്റൂരിൽ തക്കാളി കൃഷിയിൽ പ്രിസിഷൻ ഫാമിങ്ങിലൂടെ ലോക റെക്കോർഡ് മറികടന്നാണ് തക്കാളി ഉത്പാദിപ്പിക്കാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാധ്യതകൾ എല്ലാ കൃഷിയിലും അവലംബിക്കാൻ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.